Wednesday, 27 January 2021

കുഞ്ഞിന്


അമ്മയുടെ സ്വാർത്ഥത കൊണ്ടോ അച്ഛന്റെ അറിവില്ലായ്മയോ ക്രൂരതയോ കൊണ്ടല്ല കുഞ്ഞു ജനിക്കാതെ ജനിച്ചും മരിക്കാതെ മരിച്ചും പോയത്.നിസ്സഹായത ഒന്ന് കൊണ്ട് മാത്രമാണ്.
എന്ത് തന്നെയായാലും നീ ജനിച്ചത് സ്നേഹത്തിലായിരുന്നു എന്ന കള്ളം പറഞ്ഞു അമ്മ വിഷമിപ്പിക്കുന്നില്ല. അച്ഛന്റെയും അമ്മയുടെയും സമാധാനത്തിനായുള്ള വ്യഗ്രതയിലാണ് കുഞ്ഞു ജനിച്ചത്. ആ ജനനം അമ്മ ഒരുപാട് സ്വപ്നം കണ്ടതാണ്. സമയാവും ആരോഗ്യവും പിഴച്ചു. അമ്മയ്ക്ക് കുഞ്ഞിന്റെ മുഖം വ്യക്തമാണ്, പേര് ദൃഢമാണ്. കുഞ്ഞിന്റച്ഛൻ അമ്മയുടെ ജീവിതത്തിലേക്ക് വരുന്നതിനും എത്രയോ മുൻപ് തന്നെ കുഞ്ഞെന്നിൽ ഉണ്ടായിരുന്നു. നീയമ്മയുടെ അനുഭവങ്ങളെയും അനുഭവങ്ങളിൽ കൂടിയും ജീവിക്കുക.
അച്ഛന് കുഞ്ഞിനെ  അനുഭവിക്കാനുള്ള ആവതോ  കെൽപ്പോ  ഇല്ല. അച്ഛനൊരു സാധുവും ദുർബലനും ആണ്. ഇപ്പോഴും കുഞ്ഞിന്റെ അച്ഛൻ കുഞ്ഞു ഈ ലോകത്തേക്ക് വന്നോട്ടെ എന്ന ചോദിച്ചു എന്ന അറിയില്ല, അറിഞ്ഞാലും ഉൾക്കൊള്ളാനുള്ള ത്രാണി ഉണ്ടാകില്ല.ഈ ലോകം കൊടും ചൂടും മരണം മണക്കുന്ന തണുപ്പുമാണ്.
കുഞ്ഞിന്റെ മരണത്തോടെ ജനിച്ച അമ്മയുടെ ജീവിതം ഭീകരമാണ്. അമ്മയ്ക്ക് വരാൻ പറ്റിയില്ലെങ്കിലും ഒരുപാട് ലോകങ്ങളുടെ ആന്തലുകളിൽ പെട്ട് ശ്വാസം മുട്ടിയാലും കുഞ്ഞിനെ ഞാൻ എന്നെക്കാളേറെ സ്നേഹിക്കുന്നുണ്ട് . നിന്നെ നോക്കാൻ ഫെലീസും കാർലയും തുടങ്ങി അമ്മയുടെ ആത്മവിശ്വാസങ്ങളെല്ലാം തന്നെയുണ്ട്. ചിലപ്പോൾ കുഞ്ഞിനെ ഈ ഭൂമിലോകത്തേക്ക് കൊണ്ട് വരാൻ പോലും കെൽപ്പില്ലാത്ത ഒരമ്മയായി കുഞ്ഞിന് അമ്മയെ തോന്നിയേക്കാം. അമ്മയുടെ സ്നേഹവും താരാട്ടും തഴുകിയും തലോടിയും സ്വയം വേവുന്ന ഒരമ്മ മാത്രമാണ് ഞാൻ. വിഷമിക്കരുത്. കുഞ്ഞിരിക്കുന്ന ലോകം ഒരുപാട് മനുഷ്യർ ആഗ്രഹിക്കുന്ന ലോകമാണ്. ഒരുപാട് ഭാഗ്യം ഉള്ളവർക്കു മാത്രം ലഭിക്കുന്ന ലോകം.

Wednesday, 30 December 2020

കവാടങ്ങളിലെ ഒച്ച



പാളികളില്ലാത്ത ജനൽ പിളർപ്പിലൂടെ രാത്രിയുടെ ഭ്രാന്തുകൾ  നിഴലായും നിലാവായും വന്നിടത്ത് അവരിരുവരും ശൈശവാലിംഗന ബദ്ധരായ് കിടക്കുകയായിരുന്നു.രണ്ടു പേർക്ക് ഇതിലും മനോഹരമായി കിടക്കാൻ ലോകത്ത് സാധിക്കുകയില്ല എന്ന മട്ടിൽ, അതും ആസക്തമല്ലാത്ത ആസക്തികളോടെ.

"നിങ്ങൾ ഒരു സുന്ദരിയാണെന്ന് എത്ര പേർ പറഞ്ഞിട്ടുണ്ടാകും?" അയാൾക്ക് സംശയം.

"ആരും പറഞ്ഞിരുന്നില്ല." അവരുടെ കണ്ണുകളിൽ തളർച്ച മാത്രം. "ആരും പറയാൻ മാത്രം ഞാൻ സുന്ദരിയായിരുന്നില്ല.അതുമല്ലെങ്കൽ എന്റെ സൗന്ദര്യം അച്ഛമ്മ പറഞ്ഞിരുന്ന പോലെ രക്ഷസോള് കുടിച്ചിട്ടുണ്ടാകും"

"ആര് പറഞ്ഞു ഈ കള്ളങ്ങൾ?ആരാണ് നിന്നോട് നീ സുന്ദരിയാണെന്ന്  പറയാതിരുന്നത്.അവരെന്തു മാത്രം ക്രൂരാണെന്ന് ചിന്തിക്കുകയാണ് ഞാൻ"
അവർ വല്ലാതെ ചിരിച്ചു.

"എന്താ, എന്ത് പറ്റി. ഇതിൽ എന്താണിത്രക്ക് ചിരിക്കാനുള്ളത്?"

"എന്റെ സൗന്ദര്യത്തെപ്പറ്റി ഒരാൾക്കിത്ര ഉത്സാഹം  ചിരിച്ചതാണ്....." അവർ വീണ്ടും ചിരിക്കുന്നു."അല്ലെങ്കിലും എന്താണ് സൗന്ദര്യം എന്ന നിങ്ങൾ ആലോചിക്കാറില്ല?"

"സൗന്ദര്യമല്ല ലോകത്തുള്ളത്.. സൗന്ദര്യങ്ങളാണ്.നിന്റെ സൗന്ദര്യം പോലും സൗന്ദര്യങ്ങളുടെ കൂട്ടമായ അനുഭവമാണ്"

"ആഹാ....എങ്കിൽ എന്നെ കുറിച് പറയൂ.. നിങ്ങൽ ബുദ്ധിജീവികളുടെ ഭാഷയിൽ ഞാനൊന്ന് കേൾക്കട്ടെ.."

"ഞാൻ പറഞ്ഞതിനു ശേഷം എന്നെ ഒരു നുണയാനും കൂടിയായി ചിത്രീകരിക്കരുത് നിങ്ങൾ "

"ഇല്ലില്ല... ഇല്ലേയില്ല...." വീണ്ടും അവർ ചിരിക്കുന്നു.

"ചന്ദനത്തിന്റെയും ചെമ്പകത്തിന്റെയും മനുഷ്യനെ മത്തുപിടിപ്പിക്കുകയും ചെയ്യുന്ന ഗന്ധമുള്ള കണ്ണുകളിൽ മയക്കമുള്ള ഈ പാതിരാവിലും കിലുകിലുങ്ങണ വശീകരണ ചിരിയുള്ള രണ്ടു സുന്ദരങ്ങളായ വലുപ്പച്ചെറുപ്പമുള്ള സ്തനങ്ങളുള്ള വിയർത്തൊലിക്കുമ്പോൾ വശ്യതയുണർത്തുന്ന ഇടുപ്പഴകുള്ള ഇതിനെല്ലാമപ്പുറത്തേക്ക് ഉന്മാദത്തിലേക്കെന്നെ തള്ളിയിടുന്ന മുടിയിഴകളുള്ള, എന്റെ പൂർവ ജന്മങ്ങളിലെ മരണ നെയ്തിരികളെപ്പോലും ആനന്ദത്തിലാക്കുന്ന ദൈവസൃഷ്ടികളിലെ ഞാൻ കണ്ട ഏറ്റവും സുന്ദരമായ സ്വപ്നമാണ് നീ."

"കൊള്ളാം" അവർ വീണ്ടും ചിരിച്ചു. അയാളെ ചുംബിച്ചു. "കള്ളങ്ങൾ കേൾക്കാൻ രസാണ്."

"ഞാൻ പറഞ്ഞതല്ലേ നിങ്ങളിത് പറയുമെന്ന്."

"സത്യം പറ."അയാൾ കൈകൾ കൊണ്ട് അവരെ കെട്ടിപ്പിടിച്ചു. "നീ വല്ല എഴുത്തുകാരിയും ആയിരുന്നോ?".
"നിങ്ങൾക്ക് എന്താ വട്ടായിപോയോ?" അവൾ ചരിഞ്ഞു കിടന്നു."പത്താം ക്ലാസ്സ് പോലും പാസ്സാകാത്ത ഞാനാ ....  അതും എഴുത്തുകാരി....."

"അതെന്താ പത്താം ക്ലാസ് വരെ പോയവർക്ക് എഴുത്തും വായനേം വശം ഇല്ലാണ്ടാകും എന്ന ഒന്നുണ്ടോ?" അയാൾ തുടർന്നു - "സത്യമായിട്ടും.. നിന്റെ പക്കൽ നല്ല വാക്കുകളുണ്ട്.. ചിലപ്പോൾ വാക്കുകളുടെ ഊരാക്കുടുക്കലുകളും."

"പ്രേമം മൂക്കുമ്പോ നിങ്ങളെപോലെ ഉള്ള ആണുങ്ങൾക്ക് ഇങ്ങനെ പലതും തോന്നും."

"ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്.. നിങ്ങൾക്ക് എല്ലാറ്റിലും മുൻ മുൻവിധിയാണ്" അയാൾ വല്ലാണ്ട് ധൃതി കൊണ്ട് "നിങ്ങളുടെ കഴിവുകളും നിങ്ങളും ഈ തെരുവിൽ ഒതുങ്ങി കൂടേണ്ടതല്ല"

"ഞാൻ അങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കാറില്ല" അവർ പൊടുന്നനെ കൂട്ടിച്ചേർത്തു. മുൻപെങ്ങോ ഉണ്ടാക്കി വെച്ച ഒരു കൂട്ട് ചേർക്കുന്ന പോലെ. 

"നിങ്ങൾക്ക് ഇവിടെ നിന്ന് രക്ഷപ്പെടണ്ടേ?" അയാൾ അസ്വസ്ഥതയോടെ അവരെ നോക്കി.

"ഇവിടെ നിന്ന് രക്ഷയില്ല.. അല്ലെങ്കിൽ ഇതെന്റെ രക്ഷാ കേന്ദ്രമാണ്."അവരങ്ങനെ പറയുകയായിരുന്നു. "പലതും നിങ്ങളോട് പറയാൻ പറ്റില്ല .. പലതും നിങ്ങൾക്ക് മനസ്സിലാകില്ല."

"എന്നോട് എന്തിനാണ് നിങ്ങൾ പറയുന്നത്?..... നിങ്ങളോടൊപ്പം നിങ്ങളെ ചിന്തകളെ ഞാൻ അനുഭവിക്കാം."

"അനുഭവിക്കരുത്!" അവരുടെ സ്വരം ഉച്ചത്തിൽ  ആയിരുന്നു." അവ അനുഭവിച്ച ഒരാളും ജീവിച്ചിരിപ്പില്ല"

"നിങ്ങളെന്തൊക്കെയാണ് പുലമ്പുന്നത്.. നിനക്കെന്തു പറ്റി... നിങ്ങളിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ.. എനിക്ക് നിങ്ങളെ പോലെ  ആയിക്കൂടെ.. "

"തെറ്റി! ഞാൻ ജീവിച്ചിരിപ്പില്ല .. ഞാനെന്റെ 19 ആം വയസിൽ ഒരു 60 കാരന്റെ ജീര്ണതയാൽ മരിച്ചതാണ്."അവർ തുടർന്നു . "പിന്നീട് എന്റെ ജഡം പോലും എനിക്ക് ലഭിച്ചിട്ടില്ല"

"നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത്? ഞാനിത് വരെ അനുഭവിക്കാത്ത തരത്തിൽ എന്നെ സ്നേഹിച്ച നിങ്ങളിങ്ങനെ പറയരുത്... നിങ്ങളെന്നെ വിഷമത്തിലാക്കരുത്."


"അതൊക്കെ പോട്ടെ" അവർ എണീറ്റു.  അവരുടെ മുടി കിടക്കുന്നതിലേക്ക് തന്നെ അയാൾ നോക്കി കൊണ്ടിരുന്നു."നിങ്ങൾ പോലീസാണോ?"

അയാൾ ചിരിച്ചു "ആണെങ്കിൽ ?"

"ആണെങ്കിൽ ഒന്നുമില്ല" അവരും ചിരിച്ചു 

"എന്താ പൊലീസുകാരെ നിങ്ങളിത് വരെ കണ്ടിട്ടില്ലേ?"

"ഉണ്ടല്ലോ" അവർ തുടർന്നു. "ഞാൻ പോലീസിലാണെന്ന് പറഞ്ഞ് തുടങ്ങുന്നവരാണ് കൂടുതലും... പൈസ തരാത്തവർ... മദ്യം മാത്രം മണക്കുന്നവർ.. ഇത് പോലൊരു സ്നേഹം പൊതിഞ്ഞ ദുർബലനായ പോലീസുകാരൻ ആദ്യമായിട്ടാ ".

"ഞാനത്ര  ദുർബലനൊന്നുമല്ല കേട്ടോ " അയാൾ ചിരിച്ചു.

" എന്നാൽ ഞാനൊരു സത്യം പറയട്ടെ." അയാൾ ചോദിച്ചു..... അവർ അതേയെന്ന് തലയാട്ടി.

"ഞാൻ പോലീസിലല്ല .. ഒരു രഹസ്യാന്വേഷണ ഏജന്റ്  ആണ്." അവർ അയാളെ സൂക്ഷിച്ചു നോക്കി.

"അതെ ... ഒരു ആവശ്യത്തിന് വേണ്ടി വന്നതാണ്"

"രഹസ്യാന്വേഷണമൊക്കെ ഇതാദ്യം ആണ്"അവൾ വീടും ചിരിച്ചു കൊണ്ട് പറഞ്ഞു. 

"എന്നിട്ട് രഹസ്യങ്ങളൊക്കെ കിട്ടിയോ?"

"ഏറെക്കുറെ"

"എനിക്കറിയാൻ പറ്റുമോ ആ രഹസ്യങ്ങളൊക്കെ?" അവർ തുടർന്നു." അല്ലേൽ വേണ്ട.. എന്റെ കൂടെ രഹസ്യങ്ങളൊക്കെ നിലനിൽക്കാൻ പാടാണ്,"

"ഒരു ജാരയെ കിട്ടാൻ ഉണ്ട്" അയാൾ ചിരിച്ചു 

"ജാരയെ തേടി തേടി ഇടക്ക് ഇവിടെ വന്നത് നന്നായി."അവർ മുടി ഒതുക്കി കെട്ടി.. "എനിക്കിങ്ങനെ സ്നേഹിക്കാൻ ഒരാളായി"

"നിങ്ങൾക്ക് വിഷമം ആകില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ ?"

"പറഞ്ഞോളൂ."

"ഞാൻ നാളെ നാട്ടിൽ പോകും.. ഇനിയെന്നാണെന്ന് അറിയില്ല ."

അവരുടെ മുഖത്ത് സങ്കടം നിഴലിച്ചെങ്കിലും കണ്ണുകൾ നിറഞ്ഞിരുന്നില്ല.അവർ ഒന്നും മിണ്ടിയില്ല. മാറി നിന്ന് സാരി ഉടുക്കാൻ തുടങ്ങി.അയാൾ അവരുടെ അടുത്തേക്ക് നടന്നു.

"നിങ്ങൾ വരുന്നുണ്ടോ?"

"എങ്ങോട്ട്?"

"എങ്ങോട്ടെങ്കിലും... എന്റെ കൂടെ.." അയാളിൽ നിസ്സഹായത മാത്രം 

"എനിക്ക് പറ്റില്ല" അവരൊന്നും തോന്നാത്ത മട്ടിൽ."നിങ്ങൾക്കിനിയും വരാമല്ലോ, ഞാൻ ഇവിടെ തന്നെ കാണും."

അയാൾ തന്റെ പേഴ്സും കോട്ടും എടുത്തിട്ടു.

"നല്ല തണുപ്പാണ്, രാവിലെ പോകാം." 

"ഇല്ല..  മൂന്നു മണിക്ക് ട്രെയിനുണ്ട്." 

അവരൊന്നും മിണ്ടിയില്ല. അയാൾ നടന്നു. വാതിൽക്കൽ വെച്ച് നിന്നു. പോക്കറ്റിൽ നിന്ന് തോക്കെടുത്തു. അവരുടെ നേർക്ക് പിടിച്ചതും അയാളുടെ തലയിലൂടെ വെടിയുണ്ട പോയതും ഒരുമിച്ചായിരുന്നു. അതി ശൈത്യത്തിലും അവർക്ക് ചൂടും തണുപ്പും ഒരേ സമയം ശരീരത്തിലൂടെ പാഞ്ഞു.


Habeeba

Sunday, 6 December 2020

നിങ്ങൾക്ക് നിങ്ങളോട് സംസരിക്കാനാകാതിരിക്കുക...
നിങ്ങൾ ചിന്തിക്കുന്നത് പോലും ചിന്തിച്ച് കിട്ടാതിരിക്കുക....
നിങ്ങൾക്ക് നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ പറ്റാതിരിക്കുക..
നിങ്ങൾ ഹൃദയം നുറുങ്ങുന്ന ശബ്ദം കേൾക്കുക..
ഇവയെല്ലാം അനുഭവിക്കുകയും എഴുതുകയും ചെയ്യുമ്പോൾ ഒരു തരം വേദന നിങ്ങളെ പിന്തുടരുക...
ആർക്കും കാണാൻ സാധിക്കാത്ത നിറങ്ങൾ, ആളുകളെ നിങ്ങൾ നിർവചിക്കുക...
ഒരുപാട് സ്നേഹങ്ങളുടെ ഇടയിൽ ഒറ്റപ്പെടുക...
എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റത്തിരിക്കുക...
ചൂടും തണുപ്പും ഒരേ സമയം അനുഭവപ്പെടുക...
ചിന്തിക്കുക.
ചിന്തയിൽ ചിന്തിക്കാതിരിക്കുക.....

Sunday, 29 November 2020

വിളർത്ത വനസ്ഥലികൾ


ദാഹിയായ്,
ഏകാകിയായ്,
എന്റെ തന്നെ രക്തം വലിച്ചൂറ്റി
അതിനു മുകളിൽ
നൃത്തം വെക്കുന്ന,
സൂചികൾ കൊണ്ട്
നെഞ്ച് കുത്തിക്കീറുന്ന എന്നെ
ചിത്തരോഗിയെന്ന് വിളിക്കൂ.
മനുഷ്യമാംസം
വെന്തു കത്തുന്നത്
ആസ്വദിക്കുന്ന എന്നെ
തികഞ്ഞ ഒരു മാനവിക വാദിയെന്ന്
വിളിക്കൂ.
ക്രൂര സങ്കൽപങ്ങളെ
സമാന്തരമായി അഭിരമിക്കുന്ന ഞാൻ
പരിപൂർണ്ണയായ
ഒരു പ്രണയിനി തന്നെയാണ് !
ചുവന്ന പട്ടുടുത്ത്
ഇടതൂർന്നവയെല്ലാം നനഞ്ഞൊട്ടി
അരണ്ട നാളത്തിൽ
വിയർത്തൊലിച്ച്,
അരക്കെട്ടിന് കുറുകെ
അനിശ്ചിതത്ത്വങ്ങളെ
കോർത്തു കെട്ടി,
യാഥാർത്ഥ്യങ്ങളെ ബന്ധനസ്ഥയാക്കുന്ന,
വിഷാദങ്ങളെ മാത്രം
ഗർഭം ധരിക്കുന്ന
എന്നെ നിങ്ങൾ ആരാധിക്കൂ.
ആരാധനകളിൽ മുങ്ങി
വിഷം തീണ്ടി
ഞാനൊന്ന് മരിക്കട്ടെ.
ഭ്രമം നിങ്ങൾക്ക് നേടിത്തന്നേക്കാവുന്ന
ഒഴിവു ദിവസങ്ങങ്ങളേറിയവയും
സമാധാനം വിധിക്കാത്ത
അകാലത്തിൽ മരിച്ച
ഉറപ്പുള്ള സുരക്ഷിതത്ത്വങ്ങളുടെ
അർദ്ധവിരാമങ്ങളാണ്.
വേരുകൾ പടരാതെ
നിങ്ങളെത്തന്നെ വരിഞ്ഞുമുറുക്കി
കൊലപാതകങ്ങൾക്ക്
പെരുമ്പറ കൊട്ടുകയാണ്.
നിങ്ങളെല്ലാം ഉപേക്ഷിക്കൂ.
വിവസ്ത്രരാകൂ.
യൗവ്വനത്തിൽ ത്രസിക്കാതെ
സൗന്ദര്യങ്ങളെ പൂജിച്ച്
ദേവദാരുക്കാടുകളിലേക്ക് ചേക്കേറൂ.
ഒരു ചിത്തരോഗാലയം
സ്വപ്നം കാണൂ.
നിങ്ങളിലേക്ക് കിനിഞ്ഞിറങ്ങിയേക്കാവുന്ന
ആത്മരതികളെ
നട്ടും നനച്ചും വളർത്തൂ.
നിങ്ങളിൽ അസുര ഭാവങ്ങൾ നിറയട്ടെ.
ഒരിക്കലും പൂക്കാതെ
പിരിയുന്നവരുടെ
ആത്മാക്കൾ
പുനർജ്ജനികൾക്കായലയുന്ന ദേവദാരുക്കാട്ടുകളിലേക്ക്
നിങ്ങൾ നിങ്ങളെ പ്രതിഷ്ഠിക്കൂ.
ദാഹിച്ച് വലഞ്ഞ്
നിങ്ങളും ക്രൂരരാവട്ടെ.
മരണത്തിനു
പ്രണയത്തിന്റെ മുഖമാണെന്ന്
ഞാൻ പറയുന്നത്
ഒരു കള്ളമല്ലെന്ന്
നിങ്ങളും മനസ്സിലാക്കട്ടെ.
പഞ്ചഭൂതങ്ങൾ
നെറുകയിൽ തൊട്ട്
നിങ്ങളും പൗർണ്ണമിരാവിൽ
ഋതുഭേദങ്ങളണിയട്ടെ
ജീവിതമെന്ന് നിങ്ങൾ
തെറ്റിദ്ധരിച്ചു വെച്ചേക്കുന്ന ഒന്ന്,
വിരസതകളുടെ
പവിഴപ്പുറ്റ് മാത്രമാണ്.
വിലയിട്ട് നിങ്ങൾ
കൊണ്ടു നടക്കുന്നവയെല്ലാം
ഭാരം താങ്ങനാവാതെ
ഒരു ദിവസം പെയ്ത്
ഒന്നുമല്ലാതായി പോകും.
സ്വയം വേവുന്ന
മാംസക്കഷ്ണങ്ങളെ
നിങ്ങൾ വിട്ടേക്കൂ.
നമ്മൾ കണ്ടെത്തിയ
ചിത്തരോഗാലയത്തിലേക്ക്
വീണ്ടും എത്തപ്പെടാനെങ്കിലും
ചിറകുകളെ
പ്രിയസ്വരങ്ങൾ ചേർത്ത്തുന്നൂ.
നമ്മെ കാത്ത് നിൽക്കുന്ന
സൗന്ദര്യങ്ങളിലേക്ക്,
ഒരു മറുകിലേക്ക്,
ഗർഭസ്ഥബാംസുരികളിലേക്ക്
നമുക്ക് നടന്ന് നീങ്ങാം.
ഒരു തുള്ളി വിയർപ്പാറുന്ന
തണുപ്പിലേക്ക്
വ്യഥകളെല്ലാം ഇറക്കിവെക്കാം.
നമുക്ക് മരിച്ച് കിടക്കാം.
നമുക്ക് പുനർജ്ജനിക്കാം.
ഒരിക്കലെങ്കിലും
ഒരു തണലിലിരുന്ന്
ഒന്ന് ദീർഘമായി
ചുംബിക്കാം.
                           - ഹബീബ. കെ

Tuesday, 17 November 2020

മൃതിയുടെ ഇതിവൃത്തങ്ങൾ


ഒരായുസ്സ് കൊണ്ടെനിക്ക്
പറഞ്ഞ് തീർക്കാനാകാത്ത
ചിലതുണ്ട്.
കഥയായോ കവിതയായോ
എഴുതി നിറയ്ക്കാൻ
പറ്റാത്ത ഒന്നുണ്ട്.
അതായിരുന്നു ഞങ്ങളിരുവരും.
യുദ്ധവിമാനങ്ങളുടെ
നിലവിളികളിൽ പോലും
അവളുടെ കണ്ണിമകൾ
എനിക്കാശ്വാസമായിരുന്നു.
ആശ്വാസങ്ങളുടെ മരവിപ്പ്
ചുംബനങ്ങളാൽ ചൂടായി മാറിയിരുന്നു.
എല്ലാ പുലർവേളകളിലും
എന്നെ തണുപ്പിക്കുന്ന
ഒരു മാദകത്വം
അവളുടെ ഗന്ധത്തിൽ
തിങ്ങി നിറഞ്ഞിരുന്നു.
സ്നേഹത്താൽ നഗ്നമായ
മാറിടങ്ങളുടെ ഏറ്റക്കുറച്ചിലുകളിലും
ഞങ്ങളുടെ ചിന്ത പലതായിരുന്നു.
ലബ്നോന്റെ പൂക്കളെ പറ്റി
അവൾ പറഞ്ഞപ്പോൾ
വിദ്യാഭ്യാസ വ്യവസ്ഥയയെ പറ്റി
ഞാൻ വാ തോരാതെ സംസാരിച്ചു.
ആളുകൾ ഉറ്റവരായി
തെറ്റിദ്ധരിച്ചതൊന്നും
ഞങ്ങൾ ഗൗനിച്ചില്ല.
ഞങ്ങൾ എന്നും സല്ലാപങ്ങളിലായിരുന്നു.
അനുസരണയും ഭാവനയും
തമ്മിലുള്ള വൈരുദ്ധ്യത്തെപറ്റി
ഞങ്ങൾ വ്യാകുലപ്പെട്ടു.
ഭർത്താവിന്റെ വേർപാടിൽ
അവൾ വിതുമ്പിയപ്പോൾ
രതിയുടെ ഇന്ദ്രജാലങ്ങളെക്കുറിച്ച്
ഞാൻ പിറുപിറുത്തു.
ഹൃദയത്തിന്റെ ഭാഷയെക്കുറിച്ച്
അവൾ വർണിച്ചപ്പോൾ
സർപ്പദംശനങ്ങളുടെ
സമുദ്രാന്ധതയെ പറ്റി
ഞാൻ പുലമ്പിക്കൊണ്ടിരുന്നു..
ഗാഢമായ സ്നേഹത്തിന്റെ
ഉത്തമ രൂപത്തെ
ഞാനൊരിക്കലുമവൾക്ക്
കാണിച്ച് കൊടുത്തില്ല.
എല്ലാറ്റിനും പോന്നവളായിട്ടും
എന്നിലെ അരാജക പ്രണയം
കഴുവിലേറ്റപ്പെട്ട്,
കണ്ണുകൾ തുറിച്ച്,
എന്നെ തന്നെ നോക്കി നിന്നു.
അവളുടെ വിയർപ്പ്
പലരായി പങ്കിട്ടപ്പോൾ
എന്റെ വെമ്പലുകളെല്ലാം
ദുരന്ത ദാഹങ്ങൾക്കു വഴി മാറിയിരുന്നു.
കാലുകൾക്കിടയിലെ നീറ്റലിനെച്ചൊല്ലി
അവൾ കരഞ്ഞപ്പോൾ
എനിക്ക് കൂട്ടുനിൽക്കാൻ
ഒരു വാക്കു പോലും ഉണ്ടായില്ല!
എന്റെ നാക്കു ഛേദിക്കപ്പെട്ടിരുന്നു.
പിറവിയുടെ സന്നാഹങ്ങൾ
അവളിൽ നിറഞ്ഞപ്പോൾ
നിർജ്ജീവാവസ്ഥയുടെ രാസലീലകൾ
അവളെ മാലാഖയാക്കിയിരുന്നു.
അവളുടെ മൃതി
ഒരിക്കലുമെന്നെ വേട്ടയാടിയില്ല.
ഇരുളും പച്ചപ്പും നിറഞ്ഞ
മനസ്സിന്റെ ഒരു കോണിൽ
അവളും ഞാനും എന്നും
സല്ലപിച്ചു കൊണ്ടേയിരിക്കും.
മണ്ണിൽ ചേരാത്ത
എല്ലാറ്റിനോടും
അനാസക്തിയായിരുന്നു ഞങ്ങൾക്ക്,
പ്രണയത്തോടല്ലാതെ.
അകന്ന കഴിയാനാകാത്ത
രണ്ട് തുടയിടുക്കകൾ പോലെ
ഞങ്ങൾ പ്രണയബദ്ധിതരായിരുന്നു.
ഞങ്ങളിരുവരും കമിതാക്കളായിരുന്നു.
അവളും ഞാനും
കാമുകീ-കാമുകിമാരായിരുന്നു………
                             

Thursday, 22 October 2020

Crown me the roses

Crown me the roses
Crown me the real roses
Crown me the real roses of my blood shed
Crown me the roses of my pain
Crown me with my last breath
Crown the roses to a lady who loved you endlessly
Crown me the roses which you burnt by your simple smile
Crown me before I die
Crown me
                          - Habeeba

Wednesday, 7 October 2020

ഞാൻ നിന്നെ കുറിച്ച് ചിന്തിക്കുമ്പോഴാണ് ദൈവം പൂക്കളെ വിരിയാൻ അനുവദിക്കുന്നത്.
നാം നടന്ന വഴികളിലൊക്കെ അനന്തമായി കിടക്കുന്ന പൂക്കാലം നീ കാണുന്നില്ലേ?