Tuesday, 17 November 2020

മൃതിയുടെ ഇതിവൃത്തങ്ങൾ


ഒരായുസ്സ് കൊണ്ടെനിക്ക്
പറഞ്ഞ് തീർക്കാനാകാത്ത
ചിലതുണ്ട്.
കഥയായോ കവിതയായോ
എഴുതി നിറയ്ക്കാൻ
പറ്റാത്ത ഒന്നുണ്ട്.
അതായിരുന്നു ഞങ്ങളിരുവരും.
യുദ്ധവിമാനങ്ങളുടെ
നിലവിളികളിൽ പോലും
അവളുടെ കണ്ണിമകൾ
എനിക്കാശ്വാസമായിരുന്നു.
ആശ്വാസങ്ങളുടെ മരവിപ്പ്
ചുംബനങ്ങളാൽ ചൂടായി മാറിയിരുന്നു.
എല്ലാ പുലർവേളകളിലും
എന്നെ തണുപ്പിക്കുന്ന
ഒരു മാദകത്വം
അവളുടെ ഗന്ധത്തിൽ
തിങ്ങി നിറഞ്ഞിരുന്നു.
സ്നേഹത്താൽ നഗ്നമായ
മാറിടങ്ങളുടെ ഏറ്റക്കുറച്ചിലുകളിലും
ഞങ്ങളുടെ ചിന്ത പലതായിരുന്നു.
ലബ്നോന്റെ പൂക്കളെ പറ്റി
അവൾ പറഞ്ഞപ്പോൾ
വിദ്യാഭ്യാസ വ്യവസ്ഥയയെ പറ്റി
ഞാൻ വാ തോരാതെ സംസാരിച്ചു.
ആളുകൾ ഉറ്റവരായി
തെറ്റിദ്ധരിച്ചതൊന്നും
ഞങ്ങൾ ഗൗനിച്ചില്ല.
ഞങ്ങൾ എന്നും സല്ലാപങ്ങളിലായിരുന്നു.
അനുസരണയും ഭാവനയും
തമ്മിലുള്ള വൈരുദ്ധ്യത്തെപറ്റി
ഞങ്ങൾ വ്യാകുലപ്പെട്ടു.
ഭർത്താവിന്റെ വേർപാടിൽ
അവൾ വിതുമ്പിയപ്പോൾ
രതിയുടെ ഇന്ദ്രജാലങ്ങളെക്കുറിച്ച്
ഞാൻ പിറുപിറുത്തു.
ഹൃദയത്തിന്റെ ഭാഷയെക്കുറിച്ച്
അവൾ വർണിച്ചപ്പോൾ
സർപ്പദംശനങ്ങളുടെ
സമുദ്രാന്ധതയെ പറ്റി
ഞാൻ പുലമ്പിക്കൊണ്ടിരുന്നു..
ഗാഢമായ സ്നേഹത്തിന്റെ
ഉത്തമ രൂപത്തെ
ഞാനൊരിക്കലുമവൾക്ക്
കാണിച്ച് കൊടുത്തില്ല.
എല്ലാറ്റിനും പോന്നവളായിട്ടും
എന്നിലെ അരാജക പ്രണയം
കഴുവിലേറ്റപ്പെട്ട്,
കണ്ണുകൾ തുറിച്ച്,
എന്നെ തന്നെ നോക്കി നിന്നു.
അവളുടെ വിയർപ്പ്
പലരായി പങ്കിട്ടപ്പോൾ
എന്റെ വെമ്പലുകളെല്ലാം
ദുരന്ത ദാഹങ്ങൾക്കു വഴി മാറിയിരുന്നു.
കാലുകൾക്കിടയിലെ നീറ്റലിനെച്ചൊല്ലി
അവൾ കരഞ്ഞപ്പോൾ
എനിക്ക് കൂട്ടുനിൽക്കാൻ
ഒരു വാക്കു പോലും ഉണ്ടായില്ല!
എന്റെ നാക്കു ഛേദിക്കപ്പെട്ടിരുന്നു.
പിറവിയുടെ സന്നാഹങ്ങൾ
അവളിൽ നിറഞ്ഞപ്പോൾ
നിർജ്ജീവാവസ്ഥയുടെ രാസലീലകൾ
അവളെ മാലാഖയാക്കിയിരുന്നു.
അവളുടെ മൃതി
ഒരിക്കലുമെന്നെ വേട്ടയാടിയില്ല.
ഇരുളും പച്ചപ്പും നിറഞ്ഞ
മനസ്സിന്റെ ഒരു കോണിൽ
അവളും ഞാനും എന്നും
സല്ലപിച്ചു കൊണ്ടേയിരിക്കും.
മണ്ണിൽ ചേരാത്ത
എല്ലാറ്റിനോടും
അനാസക്തിയായിരുന്നു ഞങ്ങൾക്ക്,
പ്രണയത്തോടല്ലാതെ.
അകന്ന കഴിയാനാകാത്ത
രണ്ട് തുടയിടുക്കകൾ പോലെ
ഞങ്ങൾ പ്രണയബദ്ധിതരായിരുന്നു.
ഞങ്ങളിരുവരും കമിതാക്കളായിരുന്നു.
അവളും ഞാനും
കാമുകീ-കാമുകിമാരായിരുന്നു………
                             

No comments:

Post a Comment