Sunday, 29 November 2020

വിളർത്ത വനസ്ഥലികൾ


ദാഹിയായ്,
ഏകാകിയായ്,
എന്റെ തന്നെ രക്തം വലിച്ചൂറ്റി
അതിനു മുകളിൽ
നൃത്തം വെക്കുന്ന,
സൂചികൾ കൊണ്ട്
നെഞ്ച് കുത്തിക്കീറുന്ന എന്നെ
ചിത്തരോഗിയെന്ന് വിളിക്കൂ.
മനുഷ്യമാംസം
വെന്തു കത്തുന്നത്
ആസ്വദിക്കുന്ന എന്നെ
തികഞ്ഞ ഒരു മാനവിക വാദിയെന്ന്
വിളിക്കൂ.
ക്രൂര സങ്കൽപങ്ങളെ
സമാന്തരമായി അഭിരമിക്കുന്ന ഞാൻ
പരിപൂർണ്ണയായ
ഒരു പ്രണയിനി തന്നെയാണ് !
ചുവന്ന പട്ടുടുത്ത്
ഇടതൂർന്നവയെല്ലാം നനഞ്ഞൊട്ടി
അരണ്ട നാളത്തിൽ
വിയർത്തൊലിച്ച്,
അരക്കെട്ടിന് കുറുകെ
അനിശ്ചിതത്ത്വങ്ങളെ
കോർത്തു കെട്ടി,
യാഥാർത്ഥ്യങ്ങളെ ബന്ധനസ്ഥയാക്കുന്ന,
വിഷാദങ്ങളെ മാത്രം
ഗർഭം ധരിക്കുന്ന
എന്നെ നിങ്ങൾ ആരാധിക്കൂ.
ആരാധനകളിൽ മുങ്ങി
വിഷം തീണ്ടി
ഞാനൊന്ന് മരിക്കട്ടെ.
ഭ്രമം നിങ്ങൾക്ക് നേടിത്തന്നേക്കാവുന്ന
ഒഴിവു ദിവസങ്ങങ്ങളേറിയവയും
സമാധാനം വിധിക്കാത്ത
അകാലത്തിൽ മരിച്ച
ഉറപ്പുള്ള സുരക്ഷിതത്ത്വങ്ങളുടെ
അർദ്ധവിരാമങ്ങളാണ്.
വേരുകൾ പടരാതെ
നിങ്ങളെത്തന്നെ വരിഞ്ഞുമുറുക്കി
കൊലപാതകങ്ങൾക്ക്
പെരുമ്പറ കൊട്ടുകയാണ്.
നിങ്ങളെല്ലാം ഉപേക്ഷിക്കൂ.
വിവസ്ത്രരാകൂ.
യൗവ്വനത്തിൽ ത്രസിക്കാതെ
സൗന്ദര്യങ്ങളെ പൂജിച്ച്
ദേവദാരുക്കാടുകളിലേക്ക് ചേക്കേറൂ.
ഒരു ചിത്തരോഗാലയം
സ്വപ്നം കാണൂ.
നിങ്ങളിലേക്ക് കിനിഞ്ഞിറങ്ങിയേക്കാവുന്ന
ആത്മരതികളെ
നട്ടും നനച്ചും വളർത്തൂ.
നിങ്ങളിൽ അസുര ഭാവങ്ങൾ നിറയട്ടെ.
ഒരിക്കലും പൂക്കാതെ
പിരിയുന്നവരുടെ
ആത്മാക്കൾ
പുനർജ്ജനികൾക്കായലയുന്ന ദേവദാരുക്കാട്ടുകളിലേക്ക്
നിങ്ങൾ നിങ്ങളെ പ്രതിഷ്ഠിക്കൂ.
ദാഹിച്ച് വലഞ്ഞ്
നിങ്ങളും ക്രൂരരാവട്ടെ.
മരണത്തിനു
പ്രണയത്തിന്റെ മുഖമാണെന്ന്
ഞാൻ പറയുന്നത്
ഒരു കള്ളമല്ലെന്ന്
നിങ്ങളും മനസ്സിലാക്കട്ടെ.
പഞ്ചഭൂതങ്ങൾ
നെറുകയിൽ തൊട്ട്
നിങ്ങളും പൗർണ്ണമിരാവിൽ
ഋതുഭേദങ്ങളണിയട്ടെ
ജീവിതമെന്ന് നിങ്ങൾ
തെറ്റിദ്ധരിച്ചു വെച്ചേക്കുന്ന ഒന്ന്,
വിരസതകളുടെ
പവിഴപ്പുറ്റ് മാത്രമാണ്.
വിലയിട്ട് നിങ്ങൾ
കൊണ്ടു നടക്കുന്നവയെല്ലാം
ഭാരം താങ്ങനാവാതെ
ഒരു ദിവസം പെയ്ത്
ഒന്നുമല്ലാതായി പോകും.
സ്വയം വേവുന്ന
മാംസക്കഷ്ണങ്ങളെ
നിങ്ങൾ വിട്ടേക്കൂ.
നമ്മൾ കണ്ടെത്തിയ
ചിത്തരോഗാലയത്തിലേക്ക്
വീണ്ടും എത്തപ്പെടാനെങ്കിലും
ചിറകുകളെ
പ്രിയസ്വരങ്ങൾ ചേർത്ത്തുന്നൂ.
നമ്മെ കാത്ത് നിൽക്കുന്ന
സൗന്ദര്യങ്ങളിലേക്ക്,
ഒരു മറുകിലേക്ക്,
ഗർഭസ്ഥബാംസുരികളിലേക്ക്
നമുക്ക് നടന്ന് നീങ്ങാം.
ഒരു തുള്ളി വിയർപ്പാറുന്ന
തണുപ്പിലേക്ക്
വ്യഥകളെല്ലാം ഇറക്കിവെക്കാം.
നമുക്ക് മരിച്ച് കിടക്കാം.
നമുക്ക് പുനർജ്ജനിക്കാം.
ഒരിക്കലെങ്കിലും
ഒരു തണലിലിരുന്ന്
ഒന്ന് ദീർഘമായി
ചുംബിക്കാം.
                           - ഹബീബ. കെ

No comments:

Post a Comment